ചങ്ങനാശേരി: മാനം തെളിഞ്ഞ് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക മേഖലകളില്‍ ദുരിതം കുറയുന്നില്ല. കിഴക്കന്‍വെള്ളത്തിന്റെ വരവിനും ആറുകളിലെ ഒഴുക്കിനും കുറവുണ്ടെങ്കിലും വീടുകളിലെ വെള്ളത്തിന് ഇറക്കമില്ലാതെ തുടരുന്നു. വീടുകളിലെ വെള്ളത്തില്‍ ഏറെനേരം നിന്ന് ആഹാരം പാചകം ചെയ്യുന്നത് സ്ത്രീകള്‍ക്ക് ദുരിതമാണ്. ഓണപ്പരീക്ഷ അടുക്കാറായ സാഹചര്യത്തില്‍ കുട്ടികളുടെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നനഞ്ഞും വെള്ളത്തില്‍ ഒഴുകിയപ്പോയും നശിച്ചിട്ടുണ്ട്.
ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ മനയ്ക്കച്ചിറ, പൂവംകടത്ത്, പാറയ്ക്കൽ, കിടങ്ങറ ഭാഗങ്ങളില്‍ എസി കനാല്‍ അതിശക്തമായി കവിഞ്ഞൊഴുകുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു പോകാതെ വീടുകളില്‍ കഴിയുന്ന കൊച്ചുകുട്ടികളും ഗര്‍ഭിണികളും പ്രായമായവരും ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളം കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് ഹോളോബ്രിക്സില്‍ ഉയര്‍ത്തിവച്ച കട്ടിലിലാണ് ആളുകള്‍ കിടക്കുന്നത്. പല വീടുകളിലേയും ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളെല്ലാം വെള്ളം കയറി നാശം നേരിട്ടതായി വീട്ടുകാര്‍ പറഞ്ഞു.
ദൈവപ്പറമ്പ്, തുരുത്തേപ്പടി, മൂലേപ്പുതുവല്‍, അറുനൂറില്‍ പുതുവൽ, കോമങ്കേരിച്ചിറ, നക്രാല്‍, പൂവം, എസി റോഡ് ഉന്നതി, ഇടവന്തറ, അറുനൂറില്‍ പുതുവല്‍, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍, കുമരങ്കരി, മുളയ്ക്കാംതുരുത്തി, ചീരഞ്ചിറ, പുതുച്ചിറ, കുറിച്ചി ആനക്കുഴി, ചാണകക്കുഴി, കക്കുഴി പ്രദേശങ്ങളിലാണ് ജനങ്ങള്‍ ദുരിതത്തില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി മടങ്ങിയെത്തുമ്പോള്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശം നേരിടുന്നതിനാലും വീടുകളില്‍ മോഷണം നടക്കുന്നതിനാലുമാണ് പലരും വീടുവിട്ടുപോകാന്‍ മടികാട്ടുന്നത്. വെള്ളപ്പൊക്ക മേഖലകളില്‍ വ്യാപകമായ രീതിയില്‍ കൃഷി നാശവും സംഭവിച്ചിച്ചുണ്ട്.